Saturday, August 6, 2011

വിഷം മണക്കുന്ന വഴികളിലൂടെ


കുറച്ചു നാളുകളായി മനസ്സിനെ നോവിച്ച ചില വാര്‍ത്തകള്‍ക്കു പിന്നാലെ ഞങ്ങള്‍ ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഒരു യാത്ര. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഗ്രാമങ്ങളിലൂടെ. അവിടങ്ങളിലെ വിഷം ഉണങ്ങിയിട്ടില്ലാത്ത വഴികളിലൂടെ. ആരോ ചെയ്തുവെച്ച തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരുകൂട്ടം മനുഷ്യരുടെ ചുടു നിശ്വാസങ്ങള്‍ക്കിടയിലൂടെ.

ഈ യാത്രയെ ഒരു കുറിപ്പില്‍ ഒതുക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ഞങ്ങളില്‍ അവശേഷിച്ച വികാരങ്ങളില്‍ ഒരല്‍പ്പമെങ്കിലും മറ്റുള്ളവരിലേക്ക് പകരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഇവിടെ ഷെയര്‍ ചെയ്യുന്നത് ഒരു യാത്ര വിവരണം അല്ല. ഈ യാത്രയില്‍ ഞങ്ങളെ അസ്വസ്ഥമാക്കിയ കാഴ്ചകള്‍ വാക്കുകളാവുകയാണ്.





എഴുത്തിനൊപ്പം ചിത്രങ്ങളും ഉള്‍പ്പെടുത്തിയത് കാരണം ഈ കുറിപ്പ് മുഴുവനായി പോസ്റ്റില്‍ ഇടാന്‍ കഴിയുന്നില്ല. അതുകൊണ്ട് മറ്റൊരു സൈറ്റ് വഴി ഷെയര്‍ ചെയ്തിരിക്കുകയാണ്. അസൗകര്യം സാദരം ക്ഷമിക്കുമെല്ലോ.

ഈ കുറിപ്പിലെ ചിത്രങ്ങളും ലേഔട്ടും ചെയ്തിരിക്കുന്നത് കിരണ്‍ മാത്യു തോമസ്‌. 

 മുകളിലെ ലിങ്ക് വര്‍ക്ക്‌ ചെയ്യുന്നില്ലെങ്കില്‍ സൈറ്റിലേക്ക് പോകാന്‍ ക്ലിക്ക് ചെയ്യുക
  - http://www.slideshare.net/kiranmthomas/trip-to-kasargod-travalogue-8750748).





Saturday, July 2, 2011

തീരമില്ലാത്ത പുഴ


അവള്‍ക്കു വേണ്ടി കണക്കു പുസ്തകത്തിന്റെ താളില്‍ അയ്യായിരം രൂപയുടെ കടം കുറിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു; അറു പിശുക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഞാന്‍, കുറച്ചു ദിവസത്തെ പരിചയത്തിനും അപ്പുറം മറ്റു യാതൊരു ബന്ധവും ഇല്ലാത്ത ഈ പെണ്‍കുട്ടിക്ക് വേണ്ടി ഇത്രയും രൂപ കൊടുക്കാം എന്ന് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു?

അതിനു എനിക്കവള് ആരാണ്? ചുവന്ന അകിടില്‍ നിന്നും മാനം പാല് ചുരത്തുന്ന തണുത്ത പ്രഭാതങ്ങളില്‍ കയ്യില്‍ പാല്‍പാത്രവുമായി കടന്നു വരുന്ന പെണ്‍കുട്ടികഴിഞ്ഞ മൂന്നു മാസങ്ങളായി എന്റെ പ്രഭാതങ്ങളില്‍ പാല്പുഞ്ചിരിയുടെ കണി സമ്മാനിക്കുന്നവള്‍. വെറുമൊരു പാല്‍ക്കാരി. 

പരിച്ചയപ്പെട്ടതുമുതല്‍ അവള്‍ ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു. കുടുംബത്തിന്റെ പ്രാരാബ്ധം നോക്കാന്‍ ചെറുപ്പത്തിലെ പശുവിനെ മേയ്ക്കാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടി എന്നേ ഞാന്‍ ആദ്യം കരുതിയിരുന്നുള്ളൂ. പക്ഷെ അവളെകുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയ അനുകമ്പ സ്നേഹമായി, ബഹുമാനമായി വളര്‍ന്നു.

മേരിഅതായിരുന്നു അവളുടെ പേര്.  സ്ഥലം മാറ്റമായി ആ നാട്ടില്‍ എത്തിയ ഞാന്‍ അവിടെ ആദ്യമായി പരിചയപ്പെട്ട ആളുകളില്‍ ഒരാള്‍. വാടകക്കാരന് എന്നും പാല്‍ കൊണ്ടുകൊടുക്കാന്‍ ഗൃഹനാഥന്‍ ഏല്‍പ്പിച്ചതായിരുന്നു അവളെ.

ജോലിത്തിരക്ക് കാരണം നാട്ടില്‍ മറ്റുള്ളവരുമായി അധികം ഇടപഴകാന്‍ അവസരം കിട്ടാതിരുന്ന എനിക്ക് നാട്ടുവിശേഷങ്ങള്‍ അറിയാന്‍ അവള്‍ ആയിരുന്നു ആശ്രയം. ചോദ്യങ്ങള്‍ക്കൊക്കെ കഴിവതും ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്കില്‍ അവളുടെ ഉത്തരം അവസാനിക്കുമായിരുന്നു. അവളെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ പക്ഷെഉത്തരം പറയാതെ ഒഴിഞ്ഞു മാറി. എനിക്ക് വായിച്ചെടുക്കാന്‍ കഴിയാത്ത ഏതോ വികാരങ്ങള്‍ ആ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവള്‍ വാചാലയായി ഞാന്‍ കണ്ടിട്ടുള്ളത് റോസിയെ പറ്റി പറയുമ്പോള്‍ മാത്രമായിരുന്നു. റോസി എന്ന അവളുടെ തവിട്ടു നിറമുള്ള പൂവാലിപ്പശുവിനെ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വികസിക്കുന്നതും മുഖത്ത് ഒരു ആവേശം നിറയുന്നതും ഞാന്‍ കണ്ടു. ഒരമ്മ സ്വന്തം കുഞ്ഞിന്റെ വികൃതികള്‍ മറ്റുള്ളവരോട് പറഞ്ഞു സന്തോഷിക്കുന്ന പോലെ. അതുകൊണ്ടുതന്നെ റോസി അവള്‍ക്കു വെറുമൊരു വളര്‍ത്തു മൃഗം മാത്രം അല്ല എന്നെനിക്കു മനസ്സിലായി. അതിലുമേറെ എന്തോ ഒരാത്മ ബന്ധം അവള്‍ക്ക് അതിനോട് ഉണ്ടായിരുന്നിരിക്കണം.  

ക്രമേണ ഞങ്ങള്‍ തമ്മിലുള്ള പരിചയം കൂടി വന്നു. അവളെക്കുറിച്ച് കൂടുതല്‍ എന്നോട്  പറഞ്ഞുതുടങ്ങി.  അവള്‍ക്കു മുപ്പതു വയസ്സുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം, മുപ്പതു വര്‍ഷങ്ങള്‍ക്കും, ആ മുപ്പതു വര്‍ഷങ്ങളില്‍ അവള്‍ കടന്നു വന്ന ജീവിത സന്ധികള്‍ക്കും അവളുടെ മേല്‍ അവശതയുടെയോ നിരാശയുടെയോ മുദ്രകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒരു ഇടത്തരം കുടുംബത്തിലെ രണ്ടു മക്കളില്‍ ഇളയവളായി മേരി ജനിച്ചു. വളരെ കണിശക്കാരനായ ഒരു അധ്യാപകനും, ഒരു മത വിശ്വാസിയും ആയിരുന്നു അവളുടെ അച്ഛന്‍.  തന്റെ അമിതമായ മതവിശ്വാസം അതേ അളവില്‍ തന്നെ മക്കളിലും വളര്‍ത്താന്‍ അയാള്‍ ശ്രമിച്ചു. അവളുടെ അമ്മയെ പോലെ തന്നെ അവളും ആ മനുഷ്യനെ ഭയപ്പെട്ടു. അവളുടെ ബാല്യത്തിനു മങ്ങിയ നിറങ്ങളെ ഉണ്ടായിരുന്നുള്ളു. അവളുടെ കൈകളില്‍ കുപ്പിവളകിലുക്കങ്ങള്‍ ഉണ്ടായില്ല. അവള്‍ക്കു അണിയാന്‍ കഴിയാതെ പോയ മാലകളും പൊട്ടുകളും അവളുടെ കൂട്ടുകാരികളുടെ ശരീരത്തില്‍ കിടന്നുകൊണ്ട് അവളെ കളിയാക്കി ചിരിച്ചു. അവള്‍ പക്ഷെ ആരോടും പരിഭവം പറഞ്ഞില്ല. തനിക്കു ചുറ്റും പണിതു വെച്ച വിലങ്ങുകള്‍ക്കിടയില്‍ നിശബ്ദം ജീവിച്ചു. 

അതില്‍ നിന്നൊരു മോചനം ഉണ്ടായതു അവള്‍ ജോണി എന്നാ ഓട്ടോ ഡ്രൈവറെ പരിചയപ്പെട്ടതിനു ശേഷമാണ്. തന്റെ പിതാവിനെ പോലെ സഹോദരനെ പോലെ എല്ലാ പുരുഷന്മാരും മുരടന്മാര്‍ ആണ് എന്ന് കരുതിയിരുന്ന അവളുടെ മനസ്സിലേക്ക് ജോണി പ്രണയത്തിന്റെ സുഖമുള്ള നുറുങ്ങുകളും തമാശകളുമായി കടന്നു കയറി. അവള്‍ ആ പ്രണയത്തിനു വളരെ വേഗം കീഴടങ്ങി.

ഒരേ മതം എങ്കിലും അവര്‍ രണ്ടു ജാതിയില്‍ പെട്ടവര്‍ ആയിരുന്നു. മറ്റുള്ളവര്‍ക്ക് മുന്‍പില്‍, ഒരിക്കലും ചേരാന്‍ പാടില്ലാത്തവര്‍. ഏതൊരു വിപ്ലവ പ്രണയ കഥയിലും സംഭവിക്കുന്നതൊക്കെ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ചു. മര്‍ദ്ദനം, വീട്ടു തടങ്കല്‍, ഒളിച്ചോട്ടം, ഒടുവില്‍ രജിസ്റ്റര്‍ കല്യാണം. എല്ലാ വിലങ്ങുകളും പൊട്ടിച്ചു ഒടുവില്‍ അവള്‍ സ്വതന്ത്രയായി. പക്ഷെ കാലം അവള്‍ക്കായി കരുതിവെച്ച പരീക്ഷണങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. സ്നേഹപൂര്‍ണമെങ്കിലും, മക്കളില്ലാത്ത ദാമ്പത്യത്തിന്റെ ഏഴു നീണ്ട വര്‍ഷങ്ങള്‍ . ഒടുവില്‍ വൈധവ്യം.

എല്ലാം അവസാനിച്ചു എന്ന് എല്ലാവരും കരുതിയതാണ്. പക്ഷെ ആ പൂര്‍ണ്ണ വിരാമത്തില്‍ നിന്നും അവളുടെ ലോകം വീണ്ടും സഞ്ചരിച്ചു തുടങ്ങി.  നിരാലംബരായ  ജോണിയുടെ  മാതാപിതാക്കള്‍ക്ക് വേണ്ടി, പൂര്‍ത്തിയാവാതെ പോയ അയാളുടെ സ്വപ്നങ്ങള്ക്ക് വേണ്ടി അവള്‍ വീണ്ടും ജീവിച്ചു തുടങ്ങി 

ഒരു ചെറിയ വീട്ടിലായിരുന്നു അവളും ജോണിയുടെ മാതാപിതാക്കളും താമസിച്ചിരുന്നത്. പെയിന്റിംഗ് ജോലികള്‍ ചെയ്തിരുന്ന ചാക്കോ മാപ്ല രോഗതുരനായി കിടപ്പിലാണ്. കുഞ്ഞന്നാമയ്ക്കും ഓരോരോ അസുഖങ്ങള്‍ ആണ്. ആ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത അവള്‍ പാല് കൊടുത്തും തുണികള്‍ തുന്നിയും ജീവിതം മുന്നോട്ടു കൊണ്ടുപോയി.

ഡിഗ്രി പാസ്സായ അവള്‍ക്കു മറ്റെതെങ്കില്ലും ജോലിക്ക് ശ്രമിച്ചുകൂടെ എന്നൊരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു. മേരി ജോലിക്കുപോകുന്നത് ജോണിക്ക് ഇഷ്ടമായിരുന്നില്ല. മാത്രമല്ല, റോസിയെ ഉപേക്ഷിച്ചു മറ്റൊരു ജോലിക്ക് പോകാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. കാരണം റോസിയെ അവള്‍ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. മക്കളില്ലാത്ത ദുഃഖം മേരിയുടെ ദിനങ്ങളില്‍ ഏകാന്തതയുടെ തീപോള്ളലുകള്‍ എല്പ്പിക്കുന്നത് അറിഞ്ഞപ്പോള്‍ ജോണി അവള്‍ക്കു വാങ്ങിക്കൊടുത്ത സമ്മാനം ആയിരുന്നു റോസി. അയാളുടെ അവസാനത്തെ പ്രണയ സമ്മാനം.

റോസിയെ അവള്‍ക്കു കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവള്‍ക്കു ജോണിയെ നഷ്ടപ്പെട്ടത്. ഒരു റോഡ്‌ അപകടം. തനിച്ചാണെന്ന് അതുവരെ കരുതിയിരുന്ന മേരി, പക്ഷെ അപ്പോളാണ് ശരിക്കും തനിച്ചായത്‌.

ആദ്യമൊക്കെ അവള്‍ക്കു റോസിയോടു ദേഷ്യമായിരുന്നു. ആഹാരം കിട്ടാതെയുള്ള അതിന്റെ നിലവിളികള്‍ അവള്‍ കേട്ടില്ല. പക്ഷെ വറ്റിപ്പോയെന്നു കരുതിയിരുന്ന സ്നേഹത്തിന്റെ ഉറവകളില്‍ വീണ്ടും സ്നേഹം ഊറി. പതിയെ പതിയെ, റോസിയോടു അവള്‍ക്കു അനുകമ്പ തോന്നി. എല്ലാം മറക്കാന്‍ അവള്‍ റോസിയോടൊപ്പം സമയം ചിലവിട്ടു. ക്രമേണ ആ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായി റോസി മാറി.

കഴിഞ്ഞ ദിവസം ഒരല്‍പം മടിയോടെ ആണെങ്കിലും മേരി എന്നോട് കുറച്ചു പണം കടമായി ആവശ്യപ്പെടുകയായിരുന്നു. റോസി ഗര്‍ഭിണിയാണ്. പൊട്ടിപ്പൊളിഞ്ഞ ആ പശുതൊഴുത്തില്‍ ഒരു ക്ടാവിന് കൂടി ഇടമുണ്ടായിരുന്നില്ല. തൊഴുത്ത് ശരിയാക്കണം. അതിനു കുറച്ചു പണം വേണം. ശമ്പളം കിട്ടിയാല്‍ എന്റെ ചിലവിനുള്ളത് മാറ്റി വെച്ചിട്ട് ബാക്കി വീട്ടിലേക്കു അയക്കുന്നതാണ് എന്റെ പതിവ്. അതുകൊണ്ട് ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നും ഞാന്‍ പണം കടം വാങ്ങി. നാളെ രാവിലെ വന്നാല്‍ തരാം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞിരുന്നു.

പിറ്റേന്ന് പ്രഭാതമായി. അവള്‍ പക്ഷെ വന്നില്ല. പാലും കൊണ്ടുവന്നില്ല. ഓഫീസില്‍ പോകുന്ന വഴി അവളുടെ വീട്ടില്‍ കൊണ്ട് കൊടുക്കാം എന്ന് കരുതി. ഞാന്‍ ഒരുങ്ങി ഇറങ്ങി. തലേന്ന് സുഹൃത്തിനോട്‌ മേടിച്ച പണവും ഞാന്‍ പേഴ്സില്‍ കരുതി.

വളവുതിരിഞ്ഞു അവളുടെ വീട്ടിലേക്കു ചെന്നപ്പോള്‍ അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. ആകെ ഒരു മൂകത. ഞാന്‍ വീട്ടിലേക്കു കടന്നു ചെന്നു. ചക്കൊമാപ്ലയ്ക്ക് അസുഖം കൂടിയിരിക്കുമോ? മുറിക്കുള്ളില്‍ വീട്ടുകാരെ ആരെയും കണ്ടില്ല.  ചക്കൊമാപ്ലയും കുഞ്ഞന്നമയും പിന്നാമ്പുറത്ത് കിണറ്റുകല്ലില്‍ ചാരി ഇരിക്കുന്നു. 

ചുറ്റും ഞാന്‍ മേരിയെ തിരഞ്ഞു. പൊളിഞ്ഞ ആ തൊഴുത്തിന് മുന്നില്‍  ഇരിക്കുകയായിരുന്നു അവള്‍ . ഒഴിഞ്ഞ ഒരു പാല്‍പാത്രം അരികില്‍ മറിഞ്ഞു കിടപ്പുണ്ട്. എന്റെ ഉള്ളില്‍ പെട്ടെന്നൊരു നാല്‍ക്കാലിയുടെ നിലവിളി ഉയര്‍ന്നു. ഞാന്‍ ആ തോഴുത്തിനടുത്തെക്ക് ചെന്നു. അവിടെ തൊഴുത്തിന്റെ ഒരു മൂലയില്‍ റോസി കിടക്കുന്നു. അനക്കമില്ലാതെ.

ആശ്വാസ വാക്കുകള്‍ക്കു വേണ്ടി കുറേ നേരം ആലോചിച്ചു പരാജയപ്പെട്ടു ഞാന്‍ തിരിഞ്ഞു നടന്നു. പെട്ടെന്ന് തൊണ്ട വരണ്ടതുപോലെ. വല്ലാത്ത ദാഹം. ഞാന്‍ റോഡിലേക്ക് ഇറങ്ങി. നടക്കുമ്പോള്‍ പോക്കറ്റില്‍ കിടന്ന പേഴ്സില്‍ അറിയാതെ എന്റെ കൈയ്യമര്‍ന്നു.


**തീരമില്ലാത്ത പുഴ..... പുഴയ്ക്കു തീരം, അതിന്റെ ഭാരം ഇറക്കി വെക്കാന്‍ ഒരിടമാണ്. അലയടിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒരിടം. 

Saturday, June 4, 2011

കാത്തിരിപ്പിന്റെ അവസാനം....


മേലെ നീല കാന്‍വാസില്‍ ആരോ തേച്ച വെളുപ്പിനിടയിലാകെ കരി പടര്‍ന്നു. അത് കണ്ടു ഭയപ്പെട്ടു ഒരു കൂട്ടം കിളികള്‍ ബഹളം വെച്ച് പറന്നുപോയി. ഉണങ്ങിക്കരിഞ്ഞ പുല്‍നാമ്പുകളില്‍ തണുത്ത കാറ്റു വീശി. വരണ്ട ഭൂമി അതിന്റെ ചുണ്ട് നനയ്ക്കാന്‍ നെടു നീളെ വിണ്ടുകീറി കാത്തിരുന്നു. ദൂരത്തെവിടെയോ ഒരു തവളക്കുഞ്ഞു കരഞ്ഞു തുടങ്ങി. വരള്‍ച്ചയില്‍ നിന്നും പ്രളയത്തിലേക്ക് ഇനി എത്ര ദൂരം എന്ന് അറിയാതെ പകച്ച്‌ മനുഷ്യര്‍ ധൃതിയില്‍ വീടുകളിലേയ്ക്ക് ഓടി. ഞാന്‍, ഏകനായ ഞാന്‍, ജനാലയുടെ രണ്ടു പാളികളും തുറന്നിട്ട്‌, മുറ്റത്തെ മുല്ലതൈയ്യുടെ വിറയ്ക്കുന്ന ഇലപ്പടര്‍പ്പിലെയ്ക്ക് നോക്കി, കസേരയില്‍ ചാരി വെറുതെ ഇരുന്നു. എനിക്ക് മുന്നില്‍ കഥയായും കവിതയായും പാട്ടായും പെയ്തു വീഴാന്‍ പോകുന്ന നനുത്ത നൂറു നൂറു തുള്ളികളുടെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് ....

Friday, March 18, 2011

ഓര്‍മ്മചില്ലയിലെ വാടാത്ത മാമ്പൂക്കള്‍

'കൊച്ചാട്ടന്‍ ഇല്ലേ ഇവിടെ?' കോളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ മുറ്റത്ത്‌ അപരിചിതമായ ഒരു മുഖം. 'അച്ഛന്‍ ഇവിടെ ഇല്ലഎന്താണ് കാര്യം?' ഞാന്‍ അന്വേഷിച്ചു. 'ആറ്റിന്‍ കരയിലുള്ള നാട്ടുമാവിന്റെ മാങ്ങകള്‍ വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ വന്നതാണ്.' അയാള്‍ പറഞ്ഞു. 'നിങ്ങള്‍ ഒരല്പം കഴിഞ്ഞു വരൂ', ഞാന്‍ അയാളെ മടക്കി അയച്ചു. പുളിമൂട്ടിലെ മാങ്ങകള്‍ ഇപ്പോള്‍ പഴുത്തിട്ടുണ്ടാകുമോഞാന്‍ അമ്മൂമ്മയോട് തിരക്കി. 'ഇല്ല. അതിപ്പോള്‍ ഉണ്ണികള്‍ ആയിരിക്കും. ഇവര്‍ ഉണ്ണി മാങ്ങകള്‍ പറിച്ചു ചാക്കുകളിലാക്കി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അച്ചാറിടാന്‍ വേണ്ടി. ഉണ്ണിമാങ്ങ അച്ചാറിന് ആവശ്യക്കാര്‍ ഏറെയല്ലേ?'  അപ്പോഴാണ്‌ ഉണ്ണിമാങ്ങാ അച്ചാറിന്റെ പുളിപ്പ് എന്റെ നാവില്‍ ഊറിയത്.

ഞാന്‍ ആ നാട്ടുമാവിനെ പറ്റി ഓര്‍ത്തു. അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് ആയിരുന്നു അമ്മയുടെ തറവാട്ട്‌ വീട്. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ തൊടി. ഈറ്റക്കാടുകള്‍ അതിരു തീര്‍ത്ത    തൊടിയില്‍  ആഞ്ഞിലിയും പ്ലാവും  കൂവളവും ഒക്കെ  ഉണ്ടായിരുന്നെങ്കിലും അവയെക്കാളൊക്കെ ഉയരത്തില്‍തലയെടുപ്പോടെ നിന്നത് ഈ മാവായിരുന്നു. എട്ട് അടിയോളം ചുറ്റളവുള്ള തടിയില്‍  നാലുപാടും അള്ളിപ്പടര്‍ന്നു  കയറിയിരിക്കുന്ന കുരുമുളക് വള്ളികള്‍ . മുറ്റത്താകെ തണല്‍ വിരിച്ചു പന്തല്‍ കെട്ടിയ ചില്ലകള്‍ഓര്‍മകളില്‍ ചുനയൂറുന്ന ഒരുപാട് മാമ്പഴക്കാലങ്ങള്‍ എനിക്ക് സമ്മാനിച്ചു ആ മുത്തശ്ശന്‍ മാവ്.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ആ മാവ് പൂക്കുക. അപ്പോള്‍  ആകാശത്തോളം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ചില്ലകളില്‍ നിറയെ തൂവെള്ള നിറത്തിലുള്ള മാമ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും. ഒരിളം കാറ്റു വീശിയാല്‍മുറ്റം നിറയെ കളം വരച്ചു കൊണ്ട് പൂമഴ പെയ്യുമായിരുന്നു. പൂത്ത മാവ് പതിയെ കായ്ക്കും.  പിന്നെ   കായകളൊക്കെ പഴുത്തു മാമ്പഴങ്ങളായി കുലച്ചു നില്കും. അന്ന്ഞങ്ങള്‍  കുട്ടികള്‍, എപ്പോഴും  മാവിന്റെ ചുവട്ടില്‍ തന്നെയുണ്ടാവും. ആ കുലകളില്‍ ഒന്നിനെ  ഇക്കിളിയിട്ട് വീഴ്ത്തി കടന്നു പോകുന്ന ഒരു കാറ്റിനെ പ്രതീക്ഷിച്ചു കൊണ്ട്. അല്ലെങ്കില്‍  നീര്‍ത്തുള്ളികള്‍ക്കൊപ്പം മാമ്പഴങ്ങളും ചറ പറ പൊഴിച്ച് തന്നിരുന്ന ഒരു വേനല്‍ മഴയ്ക്ക്‌ വേണ്ടി. എനിക്കോര്‍മയുണ്ട് മാമ്പഴങ്ങള്‍  എറിഞ്ഞു  വീഴാന്‍  ഞങ്ങള്‍ക്ക്   ഒരിക്കലും  കഴിഞ്ഞിരുന്നില്ല. കാരണംഅത്രയ്ക്ക് ഉയരത്തില്‍ ആയിരുന്നു ആ മാവിന്റെ ചില്ലകള്‍.

കാറ്റും മഴയും ഒക്കെ സമ്മാനിച്ചിരുന്ന മാമ്പഴങ്ങള്‍ കൈക്കലാക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിക്കുമായിരുന്നു. ആദ്യം കണ്ടുപിടിക്കുന്നവന് അവകാശപ്പെട്ടതാണ് ആ മാമ്പഴം. അങ്ങനെ കിട്ടുന്ന മാമ്പഴങ്ങള്‍ കിണറ്റിന്‍ കരയില്‍ ചെന്ന് കഴുകിയെന്നു വരുത്തി കല്ലിലോ മരത്തിലോ ഉരുമ്മി ചുനയും കളഞ്ഞു നേരെ പുഴക്കരയിലെ കല്പ്പടവുകളിലേക്ക് ഓടും. ആ കല്പ്പടവുകളിലോന്നില്‍ ചെന്നിരുന്നു മാമ്പഴം നുണയുമ്പോള്‍അതിന്റെ രുചിയേക്കാള്‍ ഏറെഏതോ മത്സരത്തില്‍ ഒന്നാമതെത്തിയ സംതൃപ്തി ആയിരുന്നു മനസ്സില്‍. പഴുക്കാത്ത മാങ്ങകള്‍ ആവും ചിലപ്പോള്‍ കിട്ടിയിട്ടുണ്ടാവുക. ചിലപ്പോള്‍ ആ മാങ്ങകളില്‍ അവശേഷിച്ചിരുന്ന ചുന പുരണ്ടുചുണ്ടുകള്‍ പോള്ളിയിട്ടുണ്ടാവും. പക്ഷെ അതൊന്നും ഞങ്ങളുടെ ആവേശം കെടുത്തിയിരുന്നില്ല. ഒരു മാമ്പഴം കഴിച്ചു തീരുന്നതിനു മുന്‍പേമുറ്റത്ത്‌ അടുത്ത മാമ്പഴം വീണിട്ടുണ്ടാവും. വീണ്ടും അതിനു വേണ്ടിയുള്ള ഓട്ടമാണ്.

മഴ വീഴ്ത്തുന്ന മാമ്പഴങ്ങള്‍ക്കൊക്കെ എന്നും വേദന നിറഞ്ഞ ഒരു പുളിപ്പായിരുന്നു. മാനത്ത് മേഘങ്ങള്‍ക്ക് കനം വെക്കുമ്പോള്‍ കുട്ടികള്‍ പരസ്പരം ഒളികണ്ണിട്ടു ചിരിക്കും. ഒടുവില്‍, മഴ വീഴുമ്പോള്‍, തിണ്ണയിലെ ജന്നലഴികളില്‍ പിടിച്ചു ഞങ്ങള്‍ നിരന്നു നില്‍ക്കും. മുറ്റത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ നോക്കി. മാവില്‍ നിന്നു വീഴുന്ന മാമ്പഴങ്ങള്‍ക്കു കാതോര്‍ത്ത്. ഒരു മാങ്ങാ വീണാല്‍, പതിയെ ആരും കാണാതെ, മുറ്റത്തേക്ക് ഓടുകയായി. ഒരു മാങ്ങാ എടുക്കുമ്പോഴേക്കും പിന്നില്‍ മറ്റൊരെണ്ണം വീണിട്ടുണ്ടാവും. അങ്ങനെ കയ്യില്‍ കൊള്ളാവുന്നത്ര മാങ്ങകളുമായി വീട്ടിലേക്കു കയറുമ്പോഴേക്കും ആരെങ്കിലും ഞങ്ങളെ കണ്ടിട്ടുണ്ടാവും. അപ്പോള്‍ തന്നെ നല്ല 'ചുട്ട പെട' ഒരെണ്ണം കാലില്‍ വീണിട്ടുമുണ്ടാവും.

മാവില്‍ നിന്നു ആ വര്‍ഷത്തെ അവസാനത്തെ മാങ്ങയും വീണു കഴിയുമ്പോള്‍, ഒഴിഞ്ഞ കൂടകള്‍ പേറി നില്‍ക്കുന്ന ചില്ലകളെ നോക്കി ഞങ്ങള്‍ വെറുതെ സങ്കടപ്പെടും. മറ്റൊരു മാമ്പഴം വീഴാന്‍ ഇനി രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദൂരമുണ്ടല്ലോ.

 പക്ഷെ അടുത്ത വര്‍ഷവും ഞങ്ങള്‍ ആ മാവിന്‍ ചോട്ടില്‍ തന്നെ ഉണ്ടാവും. ഒഴിഞ്ഞ ചില്ലകള്‍ക്കിടയില്‍ വെളുത്തനിറമുള്ള ഒരു പൂങ്കുല തിരയും. ഒരു മാമ്പഴം പൊഴിയുന്ന ശബ്ദത്തിനായി കാതോര്‍ക്കും. പക്ഷെ, ആ മാവ് നിസ്സഹായനായി ഞങ്ങളെ നോക്കി, തന്റെ ഒഴിഞ്ഞ ചില്ലകള്‍ ഇളക്കി ഒന്ന് നെടുവീര്‍പ്പിടുക മാത്രം ചെയ്യും.

വീണ്ടും മറ്റൊരു മാമ്പഴക്കാലത്തിനായുള്ള കാത്തിരിപ്പ്. അങ്ങനെ, എത്രയെത്ര വര്‍ഷങ്ങള്‍.

കുട്ടികള്‍ വലുതായതോട് കൂടി ആ മാവിന്റെ ചുവട്ടില്‍ കാത്തു നില്ക്കാന്‍ ആളില്ലാതെയായി. മാമ്പഴങ്ങള്‍ മുറ്റത്തും തൊടിയിലും പൊഴിഞ്ഞ്, ആരെയോ കത്ത് കിടന്നു. ഒടുവില്‍ അവ പഴുത്ത് അളിഞ്ഞു. ആര്‍ക്കും വേണ്ടാതെ അവ നശിച്ചു പോകുന്നത് കണ്ടു ആരോ അച്ഛനോട് ചോദിച്ചു 'മാങ്ങകള്‍ വിറ്റുകൂടെ?' അടുത്ത വട്ടം മുതല്‍ മാങ്ങകള്‍ വില്‍ക്കപ്പെടാന്‍ തുടങ്ങി. അങ്ങനെ ആ മാങ്ങകള്‍, പഴുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട്കാറ്റില്‍ ഇളകിയാടന്‍ ‍ ആവാതെ ഞെട്ടറ്റു.

ഇത്തവണ മാങ്ങകള്‍ വില്‍ക്കേണ്ട എന്ന് എനിക്ക് തോന്നി. ആ മാവിന്‍ ചോട്ടിലേക്ക്, എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം. പൊഴിയുന്ന മാമ്പഴങ്ങള്‍ പെറുക്കി മതിവരുവോളം കഴിക്കണം. ഇന്ന് ഒരുപക്ഷെ മത്സരിക്കാന്‍ മറ്റാരും ഉണ്ടാവില്ല. താന്‍ ഒറ്റക്കായിരിക്കും. 
പക്ഷെ എനിക്ക് അതിനു കഴിയുമോ? എന്തിനുവേണ്ടിയെന്നു എനിക്ക് തന്നെ നിശ്ചയമില്ലാത്ത ജീവിതപ്പാച്ചിലിനിടയില്‍ ആ മാഞ്ചുവട്ടില്‍ ചെന്നിരിക്കാന്‍ ഇനിയൊരു ബാല്യം തന്നില്‍ അവശേഷിക്കുന്നുണ്ടോ? ഉണ്ടാവില്ല. നിശ്ചയം. എന്നെ കാത്തിരുന്നാല്‍ ആ മാമ്പഴങ്ങള്‍ക്കു നിരാശരാവേണ്ടിവരും. പഴുത്തു അളിഞ്ഞെന്നിരിക്കും. വേണ്ട. അതിലും ഭേദം ആ മാമ്പഴങ്ങള്‍ പഴുക്കാതെ ഇരിക്കുന്നതാണ്. 

ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ പ്രീയപ്പെട്ട രുചികള്‍ക്കും മണങ്ങള്‍ക്കും ഒപ്പം ആ മാമ്പഴങ്ങളും ഞാന്‍ കൂട്ടിവെച്ചു.



Sunday, February 20, 2011

മനുഷ്യത്വത്തിന്റെ ചങ്ങലകള്‍

പ്ലാറ്റ്ഫോമില്‍ പച്ചക്കൊടി ഉയര്‍ത്തപ്പെട്ടു. തീവണ്ടിയുടെ ചൂളം വിളി മുഴങ്ങി.  പതുക്കെ പതുക്കെ വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴും ആളുകള്‍ അതിലേയ്ക്ക് ഓടിക്കയരുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിയുടെ വേഗത വര്‍ധിച്ചു. റെയില്‍വേ  സ്റ്റേഷനെ ആകെ കുലുക്കി മറിച്ചുകൊണ്ട് അത്  അകന്നു പോയി.

പ്ലാറ്റ്ഫോമില്‍ നിന്നും ആളുകള്‍ മെല്ലെ പിരിഞ്ഞു തുടങ്ങി. പക്ഷെ അയാള്‍  സിമന്റ്‌ ബെഞ്ചില്‍ തന്നെ ഇരുന്നത്തെ ഉള്ളു. ദൂരെ മറയുന്ന പുകച്ചുരുളുകള്‍ നോക്കി അയാള്‍ പകച്ച്ഇരുന്നു. തനിക്കു പോകേണ്ടിയിരുന്ന ട്രെയിന്‍ ആയിരുന്നു അത്. കയറാന്‍ കഴിഞ്ഞില്ല. ശ്രമിച്ചതാണ്. പക്ഷെ കയറാന്‍ തുടങ്ങുമ്പോള്‍ കാലുകള്‍ വിറയ്ക്കുന്നു. ശരീരം ആകെ തളരുന്നത് പോലെ.  ഇതിപ്പോള്‍  മൂന്നാമത്തെ ദിവസം ആണ് ഇങ്ങനെ സംഭവിക്കുന്നത്‌.  താന്‍ ഓഫീസില്‍ പോയിട്ട് മൂന്നു ദിവസം ആയെന്നു അയാള്‍ ഓര്‍മിച്ചു. അവധി എടുത്തിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസവും ഓഫീസിലേക്ക് വിളിച്ചു പറഞ്ഞ കള്ളം തന്നെ  ഇന്നും ആവര്‍ത്തിക്കണം. 'അസുഖം കുറവില്ല'.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയുള്ള തന്റെ പ്രവൃത്തികള്‍ തന്റെ ഭാര്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നു അയാള്‍ക്ക് അറിയാംഇന്ന് എന്ത് വന്നാലും താന്‍ ഓഫീസില്‍ പോകും എന്ന് അവള്‍ക്കു വാക്ക് കൊടുത്തിരുന്നതാണ്. അത് പാലിക്കാന്‍ കഴിഞ്ഞില്ലെന്നു അവളോട്‌  എങ്ങനെ പറയും? പാറുക്കുട്ടിയോടു മിണ്ടിയിട്ടും കൂടെ കളിച്ചിട്ടും ഒക്കെ എത്ര ദിവസങ്ങള്‍ ആയി. അതില്‍ അവള്‍ക്കു നല്ല പരിഭവം ഉണ്ട്. പക്ഷെ ആരും അറിയുന്നില്ലെല്ലോ, 5 വയസ്സുള്ള തന്റെ മകളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ 23 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ മുഖം ആണ് അയാള്‍ക്ക് ഓര്‍മ വരുന്നതെന്ന്. ആകെ ചോരയില്‍ കുളിച്ചു, ചിതറിത്തകര്‍ന്ന ഒരു മുഖം. 

മനസ്സ് നീറ്റുന്ന പലതരം ചിന്തകള്‍, ആക്രമിക്കാന്‍ വരുന്ന ഒരു തേനീച്ച കൂട്ടത്തിന്റെ മൂളക്കം പോലെ അയാളെ പൊതിഞ്ഞു നിന്നു. തനിക്കു ഭ്രാന്ത് പിടിച്ചേക്കും എന്ന് തോന്നിയ ഒരു നിമിഷത്തില്‍ അയാള്‍ അവിടെ നിന്നും എഴുന്നേറ്റു. പതിയെ റെയില്‍വേ സ്റ്റേഷന്റെ പുറത്തേയ്ക്ക് ഇറങ്ങി, എങ്ങോട്ടെന്നു ഇല്ലാതെ കുറെ ദൂരം അലഞ്ഞു. തെനീച്ചക്കുട്ടം അയാളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് അയാള്‍ തനിക്കു പോകാനുള്ള സ്ഥലം ഏതെന്നു തിരിച്ചറിഞ്ഞു. ഉറച്ച കാല്‍വെപ്പുകളോടെ അയാള്‍ വേഗം ഓട്ടോ സ്റ്റാന്റ് ലേക്ക്  നടന്നു. 

  ആ വീട് കണ്ടു പിടിക്കാന്‍ ഒട്ടും പ്രയാസം ഉണ്ടായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരുപാട് ആളുകള്‍ അന്വേഷിച്ചു എത്തുന്ന വീടാണല്ലോ അത്. ആ വീട്ടിലും, ചുറ്റുമുള്ള പ്രകൃതിയില്‍ പോലും ദുഃഖം തളം കെട്ടി നിന്നിരുന്നു. അവിടെ കണ്ട മുഖങ്ങള്‍ ഒന്നും അയാള്‍ക്ക് പരിചിതമായിരുന്നില്ല. പക്ഷെ ഒരു മുഖം മാത്രം, സ്വീകരണ മുറിയിലെ ചുവരില്‍ പതിച്ച ആ മാലയിട്ട ചിത്രത്തിലെ മുഖം മാത്രം അയാള്‍ക്ക് പരിചയം ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാളുടെ ചിന്തകളില്‍ ചോരയും ഒലിപ്പിച്ചു കടന്നു വരാറുള്ള അതേ മുഖം. ഫോട്ടോയിലെ ആ മുഖത്തിനു എന്തൊരു നിഷ്കളങ്കത ആണ്. ചിരിക്കുന്ന ആ മുഖം നോക്കി അയാള്‍ കുറെ നേരം കണ്ണിമ വെട്ടാതെ നോക്കി നിന്നു. പശ്ചാത്താപത്തിന്റെ ചുടു നിശ്വാസങ്ങളോടെ. തന്റെ മനസ്സില്‍ പതിഞ്ഞു പോയ വികൃതമായ മുഖം ഇളക്കി  മാറ്റാന്‍  പരിശ്രമിക്കുകയായിരുന്നു അയാള്‍.  പക്ഷെ കഴിഞ്ഞെന്നു തോനുന്നില്ല.

പ്രജ്ഞ തിരിച്ചു കിട്ടിയപ്പോള്‍, അകത്തെ മുറികളില്‍ എവിടെ നിന്നോ ഒരു പതുങ്ങിയ തേങ്ങല്‍ അയാളുടെ കാതുകളില്‍ പതിച്ചു. അയാള്‍ ആ തേങ്ങലിനെ പിന്തുടര്‍ന്ന് ചെന്നു. അവിടെ ഒരു മുറിയില്‍, ഭ്രാന്തിയെ പോലെ മുടി അഴിച്ചിട്ടു, കണ്ണുകള്‍ നിറച്ചു ഒരു സ്ത്രീ കട്ടിലില്‍ കിടന്നു വിതുമ്പുകയാണ്. ആരൊക്കെയോ ചുറ്റും ഇരിപ്പുണ്ട്. മകളുടെ ഓര്‍മ്മകള്‍ ആ അമ്മയുടെ കണ്ണുകളില്‍ കൂടി ഒലിച്ചിറങ്ങുന്ന നിമിഷങ്ങളില്‍ ആ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി മാറുന്നുണ്ട് .
ആ അമ്മയെ ആശ്വസിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിവുണ്ടായിരുന്നില്ല. ആരോടും ഒന്നും പറയാതെ അയാള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങി. മറ്റുള്ളവര്‍ എല്ലാവരും അവജ്ഞയോടെ തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. പക്ഷെ അവര്‍ക്കൊന്നും തന്നെ അറിയില്ലല്ലോ. വെറുതെ തോന്നിയതാവും.

ആശ്വാസം തേടിയെത്തിയ അയാള്‍, മനസ്സില്‍ കൂടുതല്‍ ഭാരവുമായി അവിടെ നിന്നും മടങ്ങി. തിരികെ നടക്കുമ്പോള്‍, ആ നശിച്ച രാത്രി, ഒരു തീവണ്ടി പോലെ അലറി വിളിച്ചു കൊണ്ട് അയാളുടെ മനസ്സിലേക്ക്  കുതിച്ചെത്തി. 

അവള്‍ ഒറ്റയ്ക്ക് ആ കമ്പാര്ട്ടുമെന്റിലേക്ക് പോകുന്നത് താന്‍ കണ്ടതാണ്. അവള്‍ക്കു പിറകെ ആ ഒറ്റക്കയന്‍ ഓടി കയറിയപ്പോള്‍ മനസ്സില്‍ സംശയത്തിന്റെ സൈറന്‍ മുഴങ്ങിയിരുന്നതുമാണ്. യാത്രയ്ക്കിടെ, പിന്നില്‍ നിന്നും എപ്പോഴോ നിസ്സഹായതയുടെ ഒരു നിലവിളി കേട്ടപ്പോള്‍ താന്‍ പരിഭ്രാന്തനായി മറ്റുള്ളവരോട് അതെ കുറിച്ച് പറഞ്ഞു. പക്ഷെ മറ്റു യാത്രക്കാര്‍ ആരും അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ട്രെയിനിന്റെ അപായച്ചങ്ങല വലിക്കാന്‍ ധൈര്യമില്ലാതെ, ആരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിയാതെ, നിസ്സഹായനായി നില്‍ക്കുവാന്‍ മാത്രമേ തനിയ്ക്ക് കഴിഞ്ഞുള്ളൂ. ഒടുവില്‍, ഉള്ളില്‍ നിന്നും പൊങ്ങിവന്ന ഭയത്തിനെ കടിച്ചമര്‍ത്തി, വേഗം വീട്ടില്‍ എത്തുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു താനും മറ്റുള്ളവരില്‍ ഒരാളായി  ഇരുന്നു.  കയ്യെത്തും ദൂരത്തു നിന്നും, താന്‍ വലിക്കാതെ വിട്ടുകളഞ്ഞ  ചങ്ങലമനുഷ്യത്വത്തിന്റെ  ചങ്ങല, അതിന്റെ കണ്ണികള്‍ പൊട്ടി സ്വാര്‍ത്ഥതയുടെ നൂറായിരം കഷണങ്ങളായി ചിതറുന്നത്‌ അയാള്‍ നോക്കിയിരുന്നു.

ഒടുവില്‍ എല്ലാം കഴിഞ്ഞു, ചോരയില്‍ കുളിച്ച ആ ശരീരവും എടുത്തുകൊണ്ടു അവര്‍ തന്റെ മുന്നില്‍ കൂടി ആണ് പോയത്. ആ മുഖം ഒരിക്കല്‍ മാത്രമേ അയാള്‍ കണ്ടുള്ളൂ. ഇന്നും തന്നെ വിട്ടുപിരിയാതെ കൂടെവരുന്ന ആ മുഖം.

ചിന്തകളുടെ ലോകത്ത് നിന്നും അയാള്‍ സ്വബോധതിലേക്ക് തിരിച്ചു വന്നു. വെയില്‍ ഏറിയിരിക്കുന്നു. വീട്ടിലേക്കു തിരിച്ചു പോകണം. തന്നെ വേട്ടയാടാന്‍ കാത്തിരിക്കുന്ന അനേകം അനേകം ദിനങ്ങളില്‍ ഒന്നിന്റെ ചുട്ടു പഴുത്ത ചരല്‍ പാതയിലേക്ക് അയാള്‍ കാല്‍ നീട്ടി നടന്നു കേറി.