Wednesday, October 31, 2012

ഓര്‍മ്മ ബാക്കി


തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തെയും, ഒച്ചയുണ്ടാക്കുന്ന പാട്ട് സെറ്റുകളെയും ശ്രദ്ധിക്കാതെ അയാള്‍ വേഗം നടന്നു. അടുത്ത ബോട്ടിനുള്ള സമയം ആയി. അത് പോയാല്‍ അടുത്തതിനു വേണ്ടി ഇനിയും ഏറെ നേരം കത്ത് നില്‍ക്കേണ്ടി വരും. സത്യത്തില്‍ അയാള്‍ ബോട്ട്ജെട്ടിയിലേക്ക് ഓടുകയായിരുന്നു.

ഭാഗ്യത്തിന് ബോട്ട് പോയിട്ടില്ല. അയാള്‍ അതില്‍ കയറി, പിന്നിലേക്ക്‌ നടന്നു. വണ്ടിയില്‍ തിരക്കില്ല. ഒരു സൈഡ് സീറ്റ്‌ തന്നെ കിട്ടി. ചുറ്റും ഒന്ന് കണ്ണോടിച്ചു. പരിചയക്കാരെ ആരെയും കണ്ടില്ല.

ബോട്ട് പതിയെ നീങ്ങിത്തുടങ്ങി. മൂന്നു ദിവസം തീവണ്ടിയില്‍ യാത്ര ചെയ്ത ക്ഷീണം കാരണം ഒന്ന് മയങ്ങാം എന്നാണു അയാള്‍ ആദ്യം കരുതിയത്‌. പക്ഷേ കായലോരത്തെ കാഴ്ച്ചകള്‍ക്കു മുന്നില്‍ അയാളുടെ കണ്ണുകള്‍ അടയാന്‍ മടിച്ചു നിന്നു.

ഒരിക്കല്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന വഴികള്‍. കടന്നു പോയിരുന്ന സ്റ്റോപ്പുകള്‍. എതിരെ കടന്നു പോകുന്ന മറ്റു ബോട്ടുകളുടെ സമയം പോലും അയാള്‍ക്ക്‌ ഓര്‍മ്മ വന്നു. ഈ കാറ്റിലായിരുന്നു അയാളുടെ പ്രണയമര്‍മ്മരങ്ങള്‍ അലിഞ്ഞുചേര്‍ന്നത്. പ്രണയംനഷ്ടം കണ്ണില്‍ നിന്നും ഇറ്റിച്ച നീര്‍തുള്ളികള്‍ ഒപ്പിയെടുത്തത്. പഴയ കൂട്ടുകാര്‍ ‍, തമാശകള്‍ ‍, വഴക്കുകള്‍ എല്ലാം അയാളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ബോട്ട് മുന്നോട്ടു നീങ്ങി. ഇടയ്ക്കെപ്പോഴോ അറിയാതെ കണ്ണുകള്‍ അടഞ്ഞുപോയി. 

ഓര്‍മകളുടെ സുഖമുള്ള മയക്കത്തില്‍ നിന്നും അയാള്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ഇറങ്ങേണ്ടിയിരുന്ന കടവ് എത്തിയിരുന്നു. പണ്ടെന്നും ബോട്ട് കാത്തു നിന്ന അതേ കടവ്.

വര്‍ഷങ്ങളുടെ ഇടവേള അയാള്‍ അറിഞ്ഞതേയില്ല. വീട്ടിലേക്കുള്ള വഴി, അത്ര വ്യക്തമായി തന്നെ അയാളുടെ മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. വീതി കുറഞ്ഞ പാലം കടന്നു, കായലിലേക്ക് നീണ്ടു നില്‍ക്കുന്ന തെങ്ങുകളുടെ ചുവട്ടില്‍ കൂടി, കൈതക്കാടുകള്‍ക്ക് അരികിലൂടെ അയാള്‍ നടന്നു. മുന്നില്‍ പൂത്തു നില്‍ക്കുന്ന നെല്‍പ്പാടം. അതിനുമപ്പുറം അയാളുടെ വീടാണ്. പാടം കടന്ന് ചെല്ലുമ്പോള്‍ 'പൂവത്തിങ്കല്‍‍' എന്ന, മങ്ങിയ അക്ഷരങ്ങളുടെ ബോര്‍ഡ്‌ കാണാം. മതില്‍ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. ഗെയിറ്റു തുരുമ്പെടുത് തുടങ്ങിയിരിക്കുന്നു. വീടും നിറം മങ്ങിതുടങ്ങിയിരിക്കുന്നു. എല്ലാം ഒന്ന് വൃത്തിയാക്കേണ്ടി വരും.

മുറ്റം കടന്നു അയാള്‍ തിണ്ണയിലേക്ക് കയറി. മുന്‍വശത്തെ വാതിലും ജനലുകളും എല്ലാം അടഞ്ഞു കിടക്കുന്നു. മനസ്സിന്റെ ഉള്ളറകളില്‍ എവിടെ നിന്നോ ഒരു വിളി കേള്‍ക്കുന്ന പോലെ. ആദ്യമൊന്നും അത് വ്യക്തമല്ല. പതിയെ അത് ഉച്ചത്തില്‍ ആകുന്നു. ഇപ്പോള്‍ അത് വ്യക്തമായി കേള്‍ക്കാം.
 'ഉണ്ണീ....'
മനസ്സില്‍ ആദ്യമായി പതിഞ്ഞ ശബ്ദം. അമ്മയുടെ ശബ്ദം. വീണ്ടും ആ വിളി മനസ്സില്‍ പ്രതിധ്വനിക്കുന്നു.

കാഴ്ചകളും ഇപ്പോള്‍ വ്യക്തമാവുന്നു. വീടിന്റെ തിണ്ണയിലൂടെ ഓടുന്ന ഉണ്ണി - ബാലനായ അയാള്‍. അമ്മയുടെ വിളി അവഗണിച്ചു അവന്‍ ഇറങ്ങി ഓടുകയാണ്. തിണ്ണ കടന്നു ഉമ്മറത്തൂടെ മുറ്റത്തേക്ക്. അവിടെ നിന്നും തൊടിയിലേക്ക്. ഓണത്തിന് കെട്ടിയ ഊഞ്ഞാല്‍ ഇപ്പോഴും അവിടെയുണ്ട്.

കാഴ്ചകള്‍ തുടരുകയാണ്. ആ വീടിന്റെ ഓരോ മൂലയും അവന്‍ കണ്ടു. അവന്‍ ഓടിക്കളിച്ച വഴികള്‍, ചാടിക്കയറിയ മരങ്ങള്‍, നീന്തിത്തുടിച്ച കുളം. കണ്ടു ഭയന്ന വെളിച്ചപ്പാട്.

ഓര്‍മകളില്‍ പതിയെ വേദന നിറയുന്നു. എല്ലാം ഓര്‍മ്മകള്‍ മാത്രമാണെന്ന് ഉള്ളിലിരുന്നു ആരോ പറയുന്ന പോലെ. ആ പഴയ നിര്‍മ്മലത അയാള്‍ക്ക്‌ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

ഓര്‍മകളുടെ ആ കിളിവാതിലില്‍ നിന്നും അയാള്‍ തല ബദ്ധപ്പെട്ടു പുറത്തെടുത്തു. ഇപ്പോള്‍ മുന്നില്‍ അനക്കമില്ലാതെ, നിറം മങ്ങി കിടക്കുന്ന വീട്. അയാള്‍ വാതിലില്‍ മുട്ടി. അനക്കമില്ല. വീണ്ടും ഉറക്കെ മുട്ടി.

'ആരാ?'  അകത്തു നിന്നും ആരോ ഉറക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടു, നാണി ആയിരിക്കും. അവര്‍ വന്നു വാതില്‍ തുറന്നു.

', കുഞ്ഞാരുന്നോ?' ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ?' അവര്‍ക്കുണ്ടായ ആശ്ചര്യം അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

അയാള്‍ ഒന്ന് ചിരിക്കുകമാത്രം ചെയ്തു.

'ഇച്ചേച്ചി ഇന്നുച്ചക്ക്  പറഞ്ഞതെയോള്ളൂ, മക്കളെയോക്കെ കണ്ടിട്ട് നാള് കൊറേ ആയി. എല്ലാരേം ഒന്ന് വിളിക്കണം എന്ന്'

'അമ്മ എന്തിയെ കിടക്കുവാണോ?' എന്നും ചോദിച്ചു കൊണ്ട് അയാള്‍ അകത്തേക്ക് കയറിച്ചെന്നു. മുറിയില്‍ തുറന്ന ജനാലയ്ക്കരികില്‍ ഭാഗവതവും വായിച്ചിരിക്കുകയായിരുന്നു അമ്മ.

അയാള്‍ അമ്മയ്ക്ക് അരികിലേക്ക് ചെന്നു. തൊട്ടടുത്ത്‌ എത്തിയപ്പോള്‍ ആണ് അവര്‍ മകനെ കണ്ടത്. പെട്ടെന്ന് വിശ്വസിക്കാനാകാതെ അവര്‍ കുറച്ചു നേരം അയാളെ നോക്കിയിരുന്നു.

'അമ്മ ഇതെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ?'

പെട്ടെന്ന് അമ്മയുടെ കണ്ണ് നിറഞ്ഞു. 'എത്ര നാളായി മക്കളെ നിന്നെ ഒന്ന് കണ്ടിട്ട്. ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടു'

ശരിയാണ്, താന്‍ അമ്മയെ കാണുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഇപ്പോള്‍ അയാള്‍ ഭോപാലിലെ തടവുകാരന്‍ ആണ്. കുടുംബം, മക്കള്‍, പ്രാരാബ്ധം. രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോള്‍.

കഴിഞ്ഞ വട്ടം നാട്ടില്‍ നിന്നും അമ്മയെയും കൂട്ടിയാണ് ഭോപാലിലേക്ക് മടങ്ങിയത്. അവിടുത്തെ അടച്ചു മൂടിയ ജീവിതം മടുത്തു അമ്മ പെട്ടെന്ന് തന്നെ തിരിച്ചു പോരുകയായിരുന്നു.

അമ്മയെ ഭോപാലിലേക്ക് വീണ്ടും വിളിച്ചു കൊണ്ട് പോകാന്‍ ആണ് അയാള്‍ വന്നിരിക്കുന്നത്. അമ്മയ്ക്ക് വരാന്‍ തീരെ ഇഷ്ടമുണ്ടാവില്ല. ആദ്യം വരില്ലെന്നൊക്കെ പറയും. പക്ഷേ, വരുന്നത് വരെ താന്‍ നിര്‍ബ്ബന്ധിക്കും. ഇത്തവണ അവിടെ നിന്നും നാട്ടിലേക്കു തിരിച്ചു വരണം എന്ന് അമ്മ പറയില്ല. അത് അയാള്‍ക്ക്‌ ഉറപ്പുണ്ട്. കാരണം അമ്മ ജനിച്ചു വളര്‍ന്ന, അമ്മയുടെ കുട്ടികള്‍ ജനിച്ചു വളര്‍ന്ന, ഈ പ്രിയപ്പെട്ട വീട് അമ്മയ്ക്ക് നഷ്ടപ്പെടാന്‍ പോകുകയാണ്. അത് വില്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനാണ് ഈ മകന്‍ വന്നിരിക്കുന്നത്.

അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി, ആശ്വസിപ്പിച്ചു,ഭോപാലിലേക്ക് കൊണ്ടുപോകാന്‍ അയാള്‍ക്ക്‌ കഴിയുമെന്ന് ചേച്ചിമാരുടെയും അളിയന്മാരുടെയും വിശ്വസിക്കുന്നു. അയാളുടെ ഭാര്യയും വിശ്വസിക്കുന്നു. താന്‍ പറഞ്ഞാല്‍ അമ്മ സമ്മതിക്കുമത്രേ! ഈ വീട് മൂന്നു മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തപ്പോള്‍ ‍, അമ്മ ഇങ്ങനെയൊരു ദുരവസ്ഥ ആലോചിച്ചുകാണില്ല.

മകളുടെ കല്യാണം ഉത്തരമില്ലാത്ത ഒരു ചോദ്യമായി അയാളുടെ മുന്നില്‍ അവശേഷിക്കുകയാണ്. ഇരുപത്തഞ്ചു വര്‍ഷത്തെ അദ്ധ്വാനം, അനാരോഗ്യവും കടങ്ങളും മാത്രമേ സമ്പാദിച്ചു തന്നിട്ടുള്ളൂ. ചേച്ചിമാര്‍ക്കും പറയാനുള്ളത് പരാധീനതകളുടെ കഥകള്‍ ആണ്. എല്ലാവരുടെയും പ്രതിസന്ധികള്‍ ഒഴിയാന്‍ ഇത് മാത്രമേ ഒരു വഴിയുള്ളൂ എന്ന് സ്വയം മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാള്‍ .

'നീ എന്താടാ ഒന്നും കഴിക്കത്തില്ലിയോ? ആകെ ഒണങ്ങി ഇരിക്കുന്നെല്ലോ? അതോ സുഖമില്ലിയോ?'

അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. ജനാലയിലൂടെ വെറുതെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നതെയുള്ളൂ.

'നിനക്ക് എത്ര ദിവസത്തെ അവധി ഉണ്ടെടാ? രണ്ടാഴ്ച ഉണ്ടോ?"

'ഞാന്‍ കുറച്ചു ദിവസം ഉണ്ടമ്മേ.'

"അവളേം പിള്ളാരേം എന്താ കൊണ്ടുവരാഞ്ഞേ?, ങാ പിള്ളേര്‍ക്ക് ഇപ്പൊ പരീക്ഷ ആയിരിക്കും അല്ലേ?"

'ങാ'അയാള്‍ ചുമ്മാ മൂളി.

പിന്നെയും അമ്മ എന്തൊക്കെയോ വിശേഷങ്ങള്‍ അയാളോട് ചോദിച്ചു കൊണ്ടിരുന്നു.
പക്ഷെ അമ്മ പറയുന്നതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ബാഗും എടുത്തു തന്റെ പ്രീയപ്പെട്ട മുറിയിലേക്ക് നടക്കുമ്പോള്‍ , ഇനിയുള്ള ദിവസങ്ങളില്‍ അമ്മയോടെ പറഞ്ഞു ഫലിപ്പിക്കേണ്ട കഥകള്‍ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ കഴിയുന്നില്ല.
 
മുറിയുടെ വാതില്‍ ബദ്ധപ്പെട്ടു തുറന്ന്, കയ്യില്‍ ഉണ്ടായിരുന്ന ബാഗ്‌, അകത്തു പൊടിപിടിച്ച നിലത്തു വെച്ചു. ചിലന്തിവലകള്‍ കര്‍ട്ടന്‍ തീര്‍ത്ത ജനാലയുടെ പാളി മെല്ലെ തുറന്നു, പുറത്തേക്കു നോക്കി.

ഉടനെ നടക്കാന്‍ പോകുന്ന തന്റെ മകളുടെ കല്യാണത്തെക്കുറിച്ചാണ് അയാള്‍ അപ്പോള്‍ ആലോചിച്ചത്.

മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ അയാള്‍ക്ക്‌ അപ്പോള്‍ ശക്തി ഉണ്ടായിരുന്നില്ല....